കാത്തുനിന്ന കെ എസ്‌ ആര്‍ ടി സി ബസ്‌

രണം കെ എസ്‌ ആര്‍ ടി സി ബസുപോലെയാണ്‌. കയറണമെന്ന്‌ ആഗ്രഹിക്കുന്നവന്‌ അതില്‍ കയറാനാവില്ല. ചിലരൊക്കെ ചാടിക്കയറുമെങ്കിലും കൈകാണിക്കുന്നവന്‌ മുന്നില്‍ അത്‌ നിറുത്താറില്ല. വഴിയാത്രക്കാരന്റെയും മുറുക്കാന്‍ കടയില്‍ വാചകമടിച്ചുനില്‍ക്കുന്നവന്റെയും മുന്നില്‍ നിര്‍ത്തുകയും ചെയ്യും. അവന്റെ ജീവനും കൊണ്ടായിരിക്കും തുടര്‍ പ്രയാണം.
ദിനേശന്റെ ചിന്താഗതികള്‍ ഇങ്ങനെയൊക്കെയാണ്‌. തളത്തില്‍ ദിനേദശനല്ല, കണ്ണോത്ത്‌ ദിനേശന്‍. എന്റെ സഹപാഠി. ആള്‍ ചിന്തകനോ വിമര്‍ശകനോ അല്ല. അതിനുവേണ്ട പഠിപ്പും അവനില്ല. ചൂണ്ടിക്കാട്ടാന്‍ കളങ്കങ്ങള്‍ ഏറെ അവനിലുണ്ട്‌. എങ്കിലും അവനെപ്പോലൊരു നിഷ്‌കളങ്കനെ കണ്ടെത്തുക പ്രയാസം.
കുട്ടിക്കാലം മുതലേ അവന്റെ പാത വേറിട്ടതായിരുന്നു. അച്ചുനിരത്തിയ പാഠപുസ്‌തകം കാണാതെ പഠിക്കാന്‍ അവന്‍ തയ്യാറായിട്ടില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങളാണ്‌ എന്നും അവന്റെ കൈമുതല്‍. സ്വയം ആര്‍ജിക്കുന്ന ഈ ജ്ഞാനം സഹപാഠികള്‍ക്ക്‌ പകര്‍ന്നുകൊടുക്കലായിരുന്നു അവന്റെ വിനോദം.
സ്വന്തം ജീവിതാനുഭവങ്ങള്‍ ഉത്തരക്കടലാസില്‍ പകര്‍ന്നുവയ്‌ക്കുന്നവന്‌ മാര്‍ക്കുനല്‍കാന്‍ മാത്രമുള്ള ഉദാരമനസ്‌കത അധ്യാപകര്‍ക്കില്ലാതിരുന്നതുകൊണ്ടാവാം, ഓരോ ക്ലാസിലും രണ്ടും മൂന്നും വര്‍ഷത്തെ നിര്‍ബന്ധിത പഠനം അവനുണ്ടായി. അഞ്ചാം ക്ലാസില്‍ നാലാം വര്‍ഷക്കാരനായതോടെ പഠനം നിര്‍ത്തി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക്‌ അവനും ചുവടുവച്ചുനീങ്ങി.
പിന്നീട്‌ തൊഴില്‍ തേടിയുള്ള അലച്ചില്‍. കിട്ടിയ ജോലിയിലും അധികകാലം തുടരാന്‍ അവനായില്ല. ആവശ്യത്തിന്‌ വിദ്യാഭ്യാസമില്ലാത്ത, തൊഴില്‍ സ്ഥലത്തും അനുഭവജ്ഞാനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ദിനേശനെ അംഗീകരിക്കാന്‍ മാത്രമുള്ള ഹൃദയവിശാലത ഭൂമി മലയാളത്തില്‍ ഒരു മുതലാളിക്കും ഇല്ലാതെപോയി. അനുഭവജ്ഞാനത്തിനുള്ള ഒരുമാസത്തെ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി തടിതപ്പുകയായിരുന്നു അവര്‍.
സമപ്രായക്കാരെല്ലാം സര്‍ക്കാരിന്റെ അടുത്തൂണ്‍പറ്റുകാരയപ്പോഴും തൊഴില്‍തേടലായിരുന്നു ദിനേശന്റെ ജോലി. ഈ അലച്ചിലുകള്‍ക്കൊടുവിലാണ്‌ തനിക്കൊന്നും നേടാന്‍ കഴിഞ്ഞില്ലെന്ന മാനസിക വ്യഥ ദിനേശനെ പിടികൂടുന്നത്‌.
അതിന്‌ അവന്‍കണ്ട പരിഹാരം ഓടുന്ന കെ എസ്‌ ആര്‍ ടി സി ബസില്‍ ചാടിക്കയറുകയെന്നതായിരുന്നു. തുടര്‍ന്ന്‌ മൃത്യുവിനെ വരിക്കാനുള്ള ഓരോരോ പരീക്ഷണങ്ങള്‍. പക്ഷേ ഒന്നിനുപുറകേ ഒന്നൊന്നായി എല്ലാ പദ്ധതികളും പൊളിഞ്ഞു. ഈ കഥയും പഴയ സഹപാഠികളായ ഞങ്ങളോട്‌ പറഞ്ഞ്‌ ചിരിച്ചത്‌ ദിനേശന്‍ തന്നെയായിരുന്നു.
ട്രെയിനിനു മുന്നില്‍ തലവയ്‌ക്കലായിരുന്നു ആദ്യപരീക്ഷണം. സമയം രാത്രി 10.30. വേളിയില്‍ റെയില്‍ പാതയ്‌ക്ക്‌ സമീപം അമൃത എക്‌സ്‌പ്രസിന്റെയും കാത്ത്‌ അവന്‍ നിന്നു. അല്‌പസമയങ്ങള്‍ക്കകം അലറിപ്പാഞ്ഞെത്തിയ അമൃത എക്‌സ്‌പ്രസ്‌ തന്നെയും കടന്നുപോകുന്നത്‌ അവന്‍ നെഞ്ചിടിപ്പോടെ നോക്കിനിന്നു. ട്രെയിന്‍ കൂവിയടുക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒരുനിമഷം പേടിച്ചുപോയി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല, പതുക്കെ പാളത്തില്‍നിന്നും മാറിനിന്നു. ``ആ കുന്ത്രാണ്ടത്തിന്റെ വരവുകണ്ടാല്‍തന്നെ മനുഷ്യന്‍ പേടിച്ചുപോവില്ലേ'' എന്നായിരുന്നു ഇതേക്കുറിച്ച്‌ പിന്നീട്‌ ദിനേശന്‍തന്നെ പറഞ്ഞത്‌.
തൂങ്ങിച്ചാകലായിരുന്നു അടുത്ത പദ്ധതി. അര്‍ധരാത്രി അമ്പലപ്പറമ്പിലെ അരയാലില്‍ വലിഞ്ഞുകയറി. കയര്‍കെട്ടി, കഴുത്തില്‍ കുരുക്കിട്ടു. താഴേക്ക്‌ നോക്കിയപ്പോള്‍ ഉള്ളില്‍ ഒരുഭയം. കയറെങ്ങാനും പൊട്ടിയാല്‍...വീണ്‌ കൈയും കാലുമൊടിയും, മാനനഷ്ടം വേറെയും. അങ്ങനെ ആ ശ്രമമും ഉപേക്ഷിച്ചു.
കൂടുതല്‍ സുരക്ഷിതമാര്‍ഗം വിഷംകഴിച്ചു മരിക്കലാണെന്നായിരുന്നു പിന്നീടുള്ള ദിനേശന്റെ കണ്ടുപിടിത്തം. വിഷം വാങ്ങാന്‍ കൈയില്‍ കാശില്ല. ഒടുവില്‍ അടുത്തവീട്ടില്‍നിന്നും സംഘടിപ്പിച്ച എറുമ്പുപൊടിയിലായി അവന്റെ പ്രതീക്ഷകള്‍.
രാത്രി ആരും കാണാതെ കഞ്ഞിയില്‍ കലര്‍ത്തി, വിഷംകൊണ്ട്‌ വയര്‍ നിറച്ചു. പിന്നീട്‌ മുറിയില്‍ കയറി ബസുകാത്തുകിടന്നു. കെ എസ്‌ ആര്‍ ടി സി ബസിന്റെ ഇരമ്പല്‍ അടുത്തടുത്ത്‌ വരുന്നത്‌ അവന്‍ അറിയുന്നുണ്ടായിരുന്നു. ബസ്‌ തൊട്ടടത്ത്‌ എത്തിയെന്ന്‌ തോന്നിയപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. ഛര്‍ദ്ദിയുടെ രൂപത്തില്‍ കഴിച്ച കഞ്ഞിമുഴുവന്‍ പുറത്തേക്ക്‌. ഛര്‍ദ്ദി നിയന്ത്രിക്കാനാവുന്നില്ലെന്ന കണ്ടതോടെ അവന്‍തന്നെ മുറിക്ക്‌ പുറത്തിറങ്ങി വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു.
ആത്മഹത്യാ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴാണ്‌ അവനെ ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചത്‌, സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയുടെ രൂപത്തില്‍. ഒന്നാം സമ്മാനമായ 50 ലക്ഷത്തില്‍ നികുതിയും കമ്മിഷനുമൊക്കെ കഴിച്ച്‌ 35 ലക്ഷം കൈയില്‍. ജീവിതാനുഭവങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ ആ പണം അവന്‍ ശ്രദ്ധയോടെ ചെലവഴിച്ചു. വീട്‌ ഒന്നു പുതുക്കി. ഒപ്പം വീടിനോട്‌ ചേര്‍ന്ന്‌ ഒരു പലചരക്ക്‌ കടയും തുടങ്ങി.
തരക്കേടില്ലാത്ത കച്ചവടം ആത്മഹത്യയില്‍നിന്നും ജീവിതത്തിലേക്ക്‌ കാല്‍മാറ്റിച്ചവിട്ടാന്‍ ദിനേശന്‌ പ്രേരണയായി. ജീവിതമൊന്ന്‌ പച്ചപിടിച്ചുവരുമ്പോഴായിരുന്നു ആ അത്യാഹിതം.
ബ്രേക്ക്‌ പൊട്ടിയെത്തിയ കെ എസ്‌ ആര്‍ ടി സി ബസ്‌, പലചരക്ക്‌ കടയ്‌ക്കകത്തിരുന്ന ദിനേശന്റെ ജീവന്‍ കവര്‍ന്നെടുത്തത്‌.
കടയ്‌ക്കകത്തിരുന്ന അവനെ ബസുകൊണ്ടുപോയി, അവന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകാനായി ഞാന്‍ രണ്ടുമണിക്കൂറായി ബസ്‌ കാത്തുനില്‍ക്കുന്നു. കെ എസ്‌ ആര്‍ ടി സി ബസിനെ മരണവുമായി അവന്‍ ഉപമിച്ചതിന്റെ അര്‍ഥം ഇപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌. 

Comments

കഥ നന്നായി ,വീണ്ടും പുതിയ കഥകള്‍ പ്രതീക്ഷിക്കുന്നു.

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്