ചന്ദ്രേട്ടന്റെ `പാപനാശിനി'

ന്ദ്രേട്ടന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്‌. ഒരു ആയുഷ്‌കാലത്തെ പാപം മുഴുവന്‍ ഒറ്റദിവസം കൊണ്ട്‌ കഴുകിക്കളയാനായത്രേ. പിന്നെ എന്തിന്‌ സന്തോഷിക്കാതിരിക്കണമെന്നാണ്‌ ചന്ദ്രേട്ടന്റെ ചോദ്യം. ദേശിംഗനാട്ടുകാരുടെ സ്വതേവയുള്ള മണ്ടത്തരങ്ങള്‍കാരണം അറിഞ്ഞും അറിയാതെയും കുറേ പാപങ്ങള്‍ ചന്ദ്രേട്ടനും സേവിംഗ്‌സ്‌ അക്കൗണ്ടിലിട്ടിട്ടുണ്ട്‌.
ഈ പാപം കളയാനായി പാപനാശത്തൊന്നും ചന്ദ്രേട്ടന്‍ മുങ്ങിയിട്ടില്ല. പകരം കുന്നിന്‍ മുകളിലെ നവ പാപനാശം ഒന്നു സന്ദര്‍ശിക്കുകമാത്രമേ അദ്ദേഹം ചെയ്‌തിട്ടുള്ളു.
കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടെന്നാണ്‌ പ്രമാണമെങ്കിലും ഇല്ലം കൊല്ലത്തായതുകൊണ്ടുമാത്രം അതിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ്‌ ചന്ദ്രേട്ടന്‍. സര്‍ക്കാര്‍ ഗുമസ്‌തന്‍. ഭാര്യയും മോളും അടങ്ങുന്ന സന്തുഷ്ട കുടുംബം.മോള്‍ സംസ്ഥാന എന്‍ട്രന്‍സ്‌ എക്‌സാം എഴുതിയതാണ്‌ ചന്ദ്രേട്ടന്റെ ജീവിതത്തില്‍ വഴിത്തിരവ്‌ സൃഷ്ടിച്ചത്‌. സാമാന്യം നന്നായി പഠിക്കുന്ന വിഭാഗത്തിലായതിനാല്‍ എന്‍ജിനീയറിംഗിന്‌ മെരിറ്റ്‌ സീറ്റില്‍ പ്രവേശനത്തിനുള്ള റാങ്കും അവള്‍ സ്വന്തമാക്കി. ഡെമ്മി ഓപ്‌ഷനും മൂന്നുതവണ നല്‍കേണ്ടിവന്ന ഒര്‍ജിനല്‍ ഓപ്‌ഷനും തിരുത്തലും കൂട്ടലും കിഴിക്കലുമല്ലാം കഴിഞ്ഞപ്പോള്‍ അനന്തരപുരിയിലേക്ക്‌ വണ്ടി കയറേണ്ട അവസ്ഥയായി ചന്ദ്രേട്ടനും മകള്‍ക്കും.
നഗരപ്രാന്തത്തിലെ ഒരു കുന്നിലാണ്‌ പ്രസ്‌തുതകോളജ്‌. രാവിലെ ഒന്‍പതിന്‌ പ്രവേശനത്തിനായി എത്തണമെന്നായിരുന്നു കുട്ടിക്ക്‌ കിട്ടിയ അറിയിപ്പ്‌. മറ്റേത്‌ സര്‍ക്കാര്‍ ജീവനക്കാരനേയും പോലെ ച്രേന്ദട്ടനും സമയക്ലിപ്‌തത പാലിക്കുന്നവരോട്‌ മുമ്പ്‌ വെറുപ്പായിരുന്നു. എങ്കിലും മോളുടെ കാര്യമായതിനാല്‍ ജീവിതത്തില്‍ ആദ്യമായി ആ വിട്ടുവീഴ്‌ചയ്‌ക്കും ചന്ദ്രേട്ടന്‍ തയ്യറായി.
കിറുകൃത്യം ഒന്‍പതിനുതന്നെ കോളജിലെ പ്രവേശന നടപടികള്‍ക്കുള്ള ഹാളില്‍ അവര്‍ വലതുകാല്‍വച്ചു കയറി. മെരിറ്റ്‌ സീറ്റില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും അവിടുണ്ട്‌. എന്നിട്ടും ഒരു സംശയം, ഇതുതന്നെയാണോ സ്ഥലമെന്ന്‌. മുമ്പില്‍ യോഗവേദിപോലെ കുറച്ചുമേശകളും കേസരകളും അലങ്കരിച്ചിട്ടിരുന്നതാണ്‌ സംശയത്തിനുകാരണം. അടുത്തുകണ്ടയാളോട്‌ സംശയനിവാരണം നടത്തിയശേഷമേ മകളെ അവിടെ ഇരിക്കാന്‍പോലും ചന്ദ്രേട്ടന്‍ അനുവദിച്ചുള്ളു.

അല്‌പം കഴിഞ്ഞപ്പോള്‍

ആറേഴുപേര്‍ ഹാളില്‍ കടന്നെത്തി. പ്രിന്‍സിപ്പല്‍, കോളജ്‌ ചെയര്‍മാന്‍,
ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌.... അങ്ങനെ നീളുന്ന പട്ടിക. ആദ്യം പ്രിന്‍സിപ്പല്‍തന്നെ
മൈക്ക്‌ കൈയിലെടുത്തു. കോളജിന്റെ ചിത്രവും ഭൂമിശാസ്‌ത്രവും അച്ചടക്കത്തിന്റെ ആവശ്യകതയും എല്ലാം കഴിഞ്ഞപ്പോള്‍ സമയം 11.
അടുത്തത്‌ ചെയര്‍മാന്റെ ഊഴം. ഗള്‍ഫുകാരനായ ചെയര്‍മാന്‍ തന്റെ അമ്മയിഅപ്പന്റെ പേരില്‍ തുടങ്ങിയതാണ്‌ കോളജ്‌. അതുകൊണ്ടുതന്നെ ചരിത്രം അവിടം മുതല്‍ തുടങ്ങാതെ വഴിയില്ലല്ലോ?. ഇടയ്‌ക്കിടയ്‌ക്ക്‌ പ്രസംഗം മലയാളത്തിലേക്ക്‌ വഴുതിവീഴും. അപ്പോഴെല്ലാം ഓര്‍മ്മ വരുക പണ്ട്‌ നാട്ടിലെ ഇടവഴികളില്‍ താളാത്മകമായി ഒഴുകിയെത്തിയിരുന്ന `തകരം, കുപ്പി, പഴയപാത്രം..... വില്‍ക്കാനുണ്ടോ....' എന്ന സംഗീതമാണെന്ന്‌ ചന്ദ്രേട്ടന്‍ ആണയിടുന്നു.
എന്തായാലും പ്രിന്‍സിപ്പാലിന്റെയത്ര വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ടാകാം, ചെയര്‍മാന്റെ പ്രഭാഷണത്തിന്‌ ഒന്നര മണിക്കൂറില്‍ കൂടുതല്‍ ആയുസുണ്ടായില്ല. ആ കുറവ്‌ പരിഹരിക്കാന്‍ പക്ഷേ, ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌സിനായി. എല്ലാവരും കൂടി രണ്ടരവരെ പരിപാടിയുടെ ആയുസ്‌ നീട്ടിയെടുത്തു. അത്രയം നേരത്തെ പീഡനം കഴിഞ്ഞപ്പോഴാണ്‌ കുട്ടികള്‍ക്ക്‌ ആശ്വാസമേകിയ അറിയിപ്പ്‌ മൈക്കിലൂടെ ഒഴുകിയെത്തിയത്‌ - ``ഇനി നമ്മള്‍ക്ക്‌ പോയി ഭക്ഷണം കഴിച്ചുവരാം. ശേഷം 3.30 ന്‌ എല്ലാവരും ഹാളിലെത്തണം''.
പേടിച്ചുപേടിച്ചാണ്‌ 3.30 ന്‌ എല്ലാവരും ഹാളിലെത്തിയത്‌. പ്രിന്‍സിപ്പലും ചെയര്‍മാനുമൊന്നും
അവിടില്ലെന്ന്‌ കണ്ടപ്പോഴാണ്‌ ആ മുഖങ്ങളില്‍ റംസാന്‍ നിലാവ്‌ പ്രതിഫലിച്ചത്‌. പിന്നീട്‌ ചടപടേന്നായി കാര്യങ്ങള്‍. നാല്‌ മണിയോടെ പ്രവേശന നടപടികള്‍ പൂര്‍ണം.
പക്ഷേ ചന്ദ്രേട്ടന്റെ യോഗം അവിടെയും തീര്‍ന്നില്ല. കൊല്ലത്തുനിന്നും ദിവസവും വന്നുപോകുക മോള്‍ക്ക്‌ ബുദ്ധിമുട്ടാവും. ഹോസ്‌റ്റല്‍ ചൂസ്‌ ചെയ്യാതെ മറ്റ്‌ മാര്‍ഗമില്ല. കോളജിന്റെ തന്നെ ഹോസ്‌റ്റല്‍ ആകുമ്പോള്‍ ഒരു അടുക്കും ചിട്ടയുമെല്ലാം ഉണ്ടാകുമല്ലോയെന്ന്‌ ചന്ദ്രേട്ടന്‍ കണക്കുകൂട്ടി.

കൂട്ടിയ കണക്കുകള്‍
പിഴച്ചവയാണെന്ന്‌ ബോധ്യമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. കോളജിന്‌ ലേഡീസ്‌ ഹോസ്‌റ്റല്‍ ഇല്ല. പകരം നഗരത്തില്‍ പല സ്ഥലങ്ങളിലായി വീടുകള്‍ വാടകയ്‌ക്കെടുത്ത്‌ കുട്ടികള്‍ക്ക്‌ സൗകര്യമൊരുക്കുകയാണ്‌ കോളജ്‌ അധികൃതര്‍. അങ്ങനെയെങ്കില്‍ അങ്ങനെയെന്ന്‌ ചന്ദ്രേട്ടനും. നഗരഹൃദയത്തിലുള്ള ഒരു ഇരുനില കെട്ടിടത്തിലാണ്‌ മോള്‍ അന്തിയുറങ്ങാന്‍ ഇടം കിട്ടിയത്‌.
അവിടെ ചെന്നപ്പോഴും കിട്ടി, നടയടി. ചെയര്‍മാന്‍ വക. ഒരുമണിക്കൂര്‍ നീണ്ട പ്രഭാഷണം. ഒക്കെ കഴിഞ്ഞപ്പോഴാണ്‌ മനസിലായത്‌ നാല്‌ ബെഡ്‌റൂമുള്ള ആ വീട്ടില്‍ താമസിക്കേണ്ടത്‌ 20 പേരാണെന്ന്‌. ഭക്ഷണം സ്വയം പാചകം ചെയ്യണം. വീട്ടുവാടക ഒരു തലയ്‌ക്ക്‌ 3000 രൂപ മാത്രമേയുള്ളൂവെന്ന ചെയര്‍മാന്‍ വക സ്വാന്തനം വേറെയും.
ഹോസ്‌റ്റല്‍ പ്രവേശനമൊക്കെ കഴിഞ്ഞപ്പോള്‍ സമയം രാത്രി 10. എന്നിട്ടും ആ രാത്രിതന്നെ ചന്ദ്രേട്ടന്‍ നഗരത്തില്‍ അലഞ്ഞുനടന്നു, മറ്റേതെങ്കിലും ഹോസ്‌റ്റല്‍ ലഭിക്കുമോയെന്നറിയാന്‍. ഒടുവില്‍ അതും സംഘടിപ്പിച്ച്‌ വിശ്രമിക്കാന്‍ താലതാഴ്‌ത്തിയപ്പോള്‍ കോഴി കൂവിയെന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തായാലും തന്റെ മുഴുവന്‍ പാപങ്ങളും ഈ ഒറ്റ ദിവസത്തോടെ തീര്‍ന്നുകിട്ടിയന്ന ഉറച്ച വിശ്വാസത്തിലാണ്‌ ചന്ദ്രേട്ടന്‍ ഇപ്പോള്‍.

Comments

ബെതനി കുന്നുകള്‍? ;)
santhosheditor said…
അയ്യോ അല്ല...
ഇത്‌ എം സി റോഡിലേ അല്ല...

Popular posts from this blog

ഓട്ടോ ചേട്ടന്‍

വിഷപാമ്പിന്റെ നീളം

സ്മോക് ഫ്രീ കാമ്പസ് അഥവാ ഐ ടി സി കാമ്പസ്